പാലക്കാട് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലിന് വേണ്ടി പ്രചാരണത്തിനിറങ്ങുന്നത് കെ മുരളീധരന്‌റെ ഗതികേടാണെന്ന് സഹോദരിയും ബിജെപി നേതാവുമായ പത്മജ വേണുഗോപാൽ. അമ്മയെ അത്രയധികം മോശമായി പറഞ്ഞയാളാണ് രാഹുൽ. അങ്ങനെയൊരാൾക്ക് സ്ഥാനാർത്ഥിത്വം നൽകിയ പാർട്ടിയിൽ ആത്മാഭിമാനത്തോടെ നിൽക്കാനാകില്ലെന്നും പത്മജ വേണുഗോപാൽ റിപ്പോർട്ടറിനോട് പറഞ്ഞു. സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റിനെ കുറിച്ച് അറിയില്ലെന്ന് പറഞ്ഞ പത്മജ എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ വേഗം പറഞ്ഞുതീർക്കണമെന്നും വ്യക്തമാക്കി.’സന്ദീപ് വാര്യരുടെ പോസ്റ്റിനെ കുറിച്ച് അറിഞ്ഞിട്ടില്ല. പ്രചാരണത്തിന് ഇറങ്ങുമെന്ന് കഴിഞ്ഞ ദിവസം കേട്ടിരുന്നു. ഇപ്പോൾ ഇങ്ങനെ പറയുന്നു. ഏതാണ് സത്യമെന്ന് അറിയില്ല. അദ്ദേഹത്തെ പോലെ ഒരാൾ ഇങ്ങനെയൊക്കെ പറയുമെന്ന് വിശ്വസിക്കാൻ പറ്റുന്നില്ല. പ്രത്യേകിച്ച് ഈ സമയത്ത്. അദ്ദേഹത്തിന് എന്തെങ്കിലും മാനസിക പ്രയാസം പാർട്ടിയിൽ നിന്നും ഉണ്ടായിട്ടുണ്ടെങ്കിൽ അത് പെട്ടെന്ന് തീർക്കണം. തമ്മിൽ തമ്മിൽ പറഞ്ഞു തീർക്കാൻ ശ്രമിക്കണം, എനിക്ക് ഒരുപാട് പ്രശ്‌നങ്ങളുണ്ടായിരുന്നു. പക്ഷേ പറഞ്ഞ് തീർക്കാൻ ആരും ശ്രമിച്ചിട്ടില്ല. ബിജെപി പ്രശ്‌നങ്ങളെ പെട്ടെന്ന് പരിഹരിക്കാൻ ശ്രമിക്കും. എന്നാൽ കോൺഗ്രസിൽ അങ്ങനെയല്ല. ഇതൊക്കെ പാർട്ടിയിൽ സാധാരണമാണ് ചർച്ച ചെയ്യേണ്ട വിഷയമല്ല എന്ന രീതിയാണ്. അത് അംഗീകരിക്കാൻ പറ്റില്ലല്ലോ. ഒരുപാട് കാലം പല നേതാക്കന്മാരുടേയും അടുത്ത് പ്രയാസങ്ങൾ പറയാൻ ശ്രമിച്ചിട്ടുണ്ട്. രാഹുൽ മാങ്കൂട്ടത്തിലിനെ പോലെ എന്‌റെ അമ്മയെ അത്ര മോശമായി പറഞ്ഞ ഒരാൾക്ക് സീറ്റ് കൊടുത്ത പാർട്ടിയിൽ ആത്മാഭിമാനത്തോടെ എനിക്ക് നിൽക്കാൻ പറ്റുമോ. എനിക്ക് പറ്റില്ല. കാരണം ഞാനിത് രാഷ്ട്രീയമായി കാണുന്ന കാര്യമല്ല, എനിക്ക് അത് വ്യക്തിപരമാണ്.രാഹുൽ മാങ്കൂട്ടത്തിലിന്‌റെ സ്ഥാനാർത്ഥിത്വത്തിൽ സഹോദന്‌റെ മനസ് എത്രത്തോളം വേദനിക്കുന്നുണ്ടെന്ന് എനിക്കറിയാം. പണ്ട് അച്ഛനെയാണോ അമ്മയെയാണോ ഇഷ്ടം എന്ന് ചോദിക്കുമ്പോൾ ചേട്ടന് അമ്മയെയായിരുന്നു ഇഷ്ടം. ചേട്ടൻ ഒരു അമ്മക്കുട്ടിയായിരുന്നു. അമ്മയോടായിരുന്നു ലോകത്ത് ഏറ്റവും ഇഷ്ടം. എന്ത് വന്നാലും മുഖം കടുപ്പിച്ച് നിൽക്കുന്ന ചേട്ടൻ അമ്മ മരിച്ചപ്പോൾ കരഞ്ഞത് ഞാൻ കണ്ടു. അങ്ങനെയുള്ള ചേട്ടൻ രാഹുലിന് വേണ്ടി പ്രചാരണത്തിന് വരുമെന്ന് പറഞ്ഞത് അദ്ദേഹത്തിന്‌റെ ഗതികേടാണ്’, പത്മജ പറഞ്ഞു. ഒരാൾ കൈകൊടുക്കാൻ പോകുമ്പോൾ അത് ഗൗനിക്കാതെ പോകുന്ന അൽപ്പത്തരം കോൺഗ്രസിന്‌റെ രീതിയല്ലെന്നും പത്മജ കൂട്ടിച്ചേർത്തു.
