‘പുഴുവരിച്ച വസ്തുക്കൾ ഭക്ഷ്യവകുപ്പ് വിതരണം ചെയ്തതല്ല’; കളക്ടറോട് റിപ്പോർട്ട് ആവശ്യപ്പെട്ട് മന്ത്രി ജി ആർ അനിൽ

വയനാട്: ചൂരല്‍മല, മുണ്ടക്കൈ പ്രകൃതി ദുരന്ത ബാധിതര്‍ക്ക് വിതരണം ചെയ്ത ഭക്ഷ്യവസ്തുക്കള്‍ പുഴുവരിച്ച സംഭവത്തില്‍ പ്രതികരണവുമായി ഭക്ഷ്യവകുപ്പ് മന്ത്രി ജി ആര്‍ അനില്‍. ഭക്ഷ്യ വസ്തുക്കള്‍ ഭക്ഷ്യവകുപ്പ് വിതരണം ചെയ്തതല്ലെന്ന് ജി ആര്‍ അനില്‍ വ്യക്തമാക്കി. വിഷയത്തില്‍ ജില്ലാ കളക്ടറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഗൗരവമായി പരിശോധിക്കുമെന്നും ജി ആര്‍ അനില്‍ വ്യക്തമാക്കി.ലോക്‌സഭാ ഉപതിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ബോധപൂര്‍വ്വം രാഷ്ട്രീയ ലക്ഷ്യം വെച്ചുണ്ടാക്കിയതാണോയെന്ന് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം റവന്യൂ വകുപ്പിന്റെ അരിയല്ല പുഴുവരിച്ചതെന്ന് റവന്യു മന്ത്രി കെ രാജന്‍നേരത്തെ പ്രതികരിച്ചിരുന്നു. സംഭവം ഞെട്ടിക്കുന്നതാണെന്നും ഗൗരവമായി പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

റവന്യൂ വകുപ്പ് നല്‍കിയ അരിയുടെ കണക്കുകളും അദ്ദേഹം പുറത്ത് വിട്ടിരുന്നു. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് അവ ഇപ്പോള്‍ കൊടുത്തതാകാമെന്നും മന്ത്രി പറഞ്ഞിരുന്നു.മേപ്പാടി പഞ്ചായത്തില്‍ നിന്ന് വിതരണം ചെയ്ത ഭക്ഷ്യ കിറ്റിലാണ് ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് ഭക്ഷ്യയോഗ്യമല്ലാത്ത പുഴുവരിച്ച അരി ലഭിച്ചത്.

റവന്യൂ വകുപ്പും നല്‍കിയ കിറ്റുകളാണ് ദുരന്തബാധിതര്‍ക്ക് നല്‍കിയതെന്നാണ് പഞ്ചായത്തിന്റെ വാദം. ഇവ കളയാതെ വീട്ടിലെ മൃഗങ്ങള്‍ക്ക് നല്‍കാമെന്ന് നോക്കിയാല്‍ അതിന് പോലും സാധ്യമല്ലെന്ന് ഭക്ഷ്യവസ്തുക്കള്‍ ലഭിച്ചവര്‍ പറയുന്നു. പുഴുവരിച്ചതും കട്ടപിടിച്ചതുമായ അരി, മാവ്, റവ എന്നിവയാണ് ദുരന്ത ബാധിതര്‍ക്ക് ലഭിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *